Monday, February 4, 2013

ഓര്‍മ്മകളില്‍ മാജി .......

ട്രെയിന്‍ വിടാന്‍ സമയമടുക്കുന്നു....അപരിചിതരുടെ മുഖമായിരുന്നു  അപ്പോള്‍ എനിക്കും അവള്‍ക്കും ....അവള്‍ വിദൂരതയിലേക്ക് നോക്കി നിന്നു....കയ്യില്‍ കരുതിയിരുന്ന പിറന്നാള്‍ സമ്മാനം ഞാന്‍ അവള്‍ക്കു നല്‍കി ....എന്റെ മുഖത്തേയ്ക്കു നോക്കാതിരിയ്ക്കാന്‍ അവള്‍ കിണഞ്ഞു പരിശ്രമിയ്ക്കുന്നുണ്ടായിരുന്നു ...ഞാനും ......വണ്ടി അനങ്ങിതുടങ്ങിയിരിയ്ക്കുന്നു ....വാതുക്കല്‍ നിന്നു കൊണ്ട് ഒരിയ്ക്കല്‍ കൂടി ഞാനവളെ നോക്കി ..കയ്യില്‍ ചുരുട്ടിപ്പിടിച്ച സമ്മാനപ്പൊതിയില്‍ തെരുപ്പിടിപ്പിച്ചു അവള്‍ പതിയെ നടന്നകലുകയായിരുന്നു ...ഒരിയ്ക്കലെങ്കിലും അവള്‍ തിരിഞ്ഞു നോക്കണേ എന്ന് മനസ്സ് വെറുതെയെങ്കിലും  ആഗ്രഹിച്ചു ...നോക്കിയില്ല ...മങ്ങിത്തുടങ്ങിയ കഴ്ച്ചകള്‍ക്കൊപ്പം, എരിഞ്ഞടങ്ങിയ കാലത്തിനൊപ്പം ഞാനും പുറകിലേയ്ക്ക് നടന്നു ....ചുറ്റിനും കടലായിരുന്നു ...ഹൃദയം മുറിയ്ക്കുന്ന സങ്കടക്കടല്‍.....കണ്ടിട്ടില്ല.... പിന്നീടൊരിയ്ക്കലും   .........................

Friday, January 18, 2013

Thursday, November 8, 2012

മരണത്തിന്റെ തണുപ്പ് ...............................

അപ്രതീക്ഷിതമായി എന്റെ  മോബൈലിലെയ്ക്ക് അപരിചിതമായ നമ്പറില്‍ നിന്നും ഒരു വിളിയെത്തി ...   വര്‍ഷങ്ങള്‍ക്കു പിറകില്‍ നിന്ന് എന്റെ പഴയ ചങ്ങാതി  അജയന്റെ സ്വരം ഞാന്‍ തിരിച്ചറിഞ്ഞു ...സങ്കടം നിറഞ്ഞതായിരുന്നു അവന്റെ ശബ്ദം ...ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന  കൂട്ടുകാരന്‍ നൃപന്‍ ക്യാന്‍സര്‍ പിടിപെട്ടു മരണത്തോട് മല്ലിടുന്നു ...അവന്‍ നിന്നെ   കാണാന്‍ ആഗ്രഹിയ്ക്കുന്നു കഴിയുമെങ്കില്‍ ഇവിടം വരെ വരുക .....ബസിലിരിയ്ക്കുമ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിന്നോട്ട് സഞ്ചരിച്ചു... നൃപനും ഞാനും അജയനും  പഴയ മദിരാശി നഗരത്തില്‍ ഒറ്റമുറിയില്‍ താമസിചിരുന്നവരാരയിരുന്നു ...സിനിമ മോഹം തലയ്ക്കു പിടിച്ചു അവിടെയ്ക്ക് വണ്ടികയറിയവനായിരുന്നു ഞാന്‍ എനിയ്ക്ക്  മുന്‍പേ അവിടെ എത്തപ്പെട്ടവരായിരുന്നു അവര്‍ രണ്ടു പേരും ...പട്ടിണിയും കട തിണ്ണകളിലെ വാസവും തളര്‍ത്തിയ ശരീരവും മനസുമായിട്ടാണ് നാട്ടുകാരനായ ഒരു സുഹൃത്തിന്റെ തണല്‍പറ്റി ഞാന്‍ ആ വലിയ മുറിയിലെയ്ക്കെതുന്നത്.. അവിടെയ്ക്കെതുന്ന പതിനെട്ടാമത്തെ അന്തേവാസിയായിരുന്നു ഞാന്‍... പലരും പലതരം ജോലികള്‍ ചെയ്തിരുന്നവര്‍. നൃപന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ടുടെന്റ്റ്‌ ആയിരുന്നു  അജയന്‍ എന്നെപോലെ സിനിമയില്‍ ഭാഗ്യം തേടി വന്നവനും ..ഒരേ ഒരേ പാതയില്‍ സഞ്ചരിയ്ക്കുന്നവരായിരുന്നത് കൊണ്ട് എനിയ്ക്ക് കൂടുതല്‍ അടുപ്പം അവരോടായിതീര്‍ന്നു ...സഹമുറിയന്മാരില്‍ ഭൂരിഭാഗത്തിനും വരുമാനമുണ്ടായിരുന്നത് കൊണ്ട് മിനിമം ഒരു നേരമെങ്കിലും ഞങ്ങള്‍ ഭക്ഷണം കഴിച്ചു ജീവിച്ചു ...ആക്ടിംഗ് സ്ടുടെന്റ്റ്‌ ആയിരുന്ന നൃപനോടോപ്പം ഞാന്‍ മിക്കപ്പോഴുമാവന്റെ ഫിലിം ഇന്സ്ടിടുട്ടില്‍ പോകുമായിരുന്നു അസാമ്മാന്യ കഴിവുകളുള്ള ഒരാളായിരുന്നു നൃപന്‍..പരിശീലന ക്ലാസ്സുകളില്‍ അവന്റെ പെര്ഫോമെന്‍സ് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്... കാലം ഞങ്ങളോരോരുതരെയും ഓരോ വഴിയിലേയ്ക്കു തിരിച്ചു വിട്ടു ...ഭാഗ്യപരീക്ഷണങ്ങള്‍കകൊടുവില്‍  അജയന്‍ സിനിമ മോഹം ഉപേക്ഷിച്ചു സുഹൃത്തിനൊപ്പം പാരീസില്‍ പഴ കച്ചവടത്തിന് സഹായിയായി ...ചിക്കന്‍ പോക്സ് പിടിപെട്ടു  ആരോഗ്യം നശിച്ച അവസ്ഥയില്‍ ഞാന്‍ നാട്ടിലേയ്ക്ക്  വണ്ടി കയറി ..നൃപന്‍ അവിടെത്തന്നെ തുടര്‍ന്നു ...നാട്ടിലെത്തിയിട്ടും  വല്ലപ്പോഴും എഴുതുന്ന കത്തുകളിലൂടെ  അവരുമായുള്ള  സൌഹൃദം ഞാന്‍ തുടര്‍ന്നിരുന്നു പിന്നെടെപ്പോഴോ അതൊക്കെ നിലച്ചുപോയി ..പിന്നെടോരിയ്ക്കല്‍ വര്‍ഷങ്ങള്‍ക്കു ശേഷം   ഞാന്‍ വീണ്ടും മദിരാശിയില്‍ എത്തിയപ്പോള്‍ അജയനെ തേടിപ്പിടിച്ചു ..നൃപന്‍ എവിടെയാണെന്ന് അജയനും വലിയ പിടിയുണ്ടായിരുന്നില്ല  കുറെ തിരക്കി പക്ഷെ കണ്ടെത്താനായില്ല ...ക്യാന്‍സര്‍ പിടിപെട്ടു മരിച്ച സാബുചായന്റെ  മുഖം ഓര്‍മ്മ വന്നു ... നല്ല വലിയും കുടിയുമായിരുന്നു സാബുചായന്‍ നല്ലൊരു ചിത്രകാരനും ...കയ്യില്‍ സിഗരറ്റൊഴിഞ്ഞ  നേരമുണ്ടായിരുന്നില്ല ആശുപത്രിക്കിടക്കയില്‍ വച്ച് അവസാനം കാണുമ്പോള്‍ എന്റെ കയ്യില്‍ മുറുകെപിടിച്ചു പുഞ്ചിരിച്ചു... മരണം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ...തണുത്തുറഞ്ഞിരുന്നു ആ വിരലുകള്‍ ... തൊണ്ടയ്ക്കു ക്യാന്‍സര്‍ വന്ന സാംകുട്ടിച്ചയനെ ഓര്‍ത്തു ...പെന്തകൊസ്തുകാരനായിരുന്നു ജീവിതത്തിലോരിയ്ക്കലും കുടിയ്ക്കുകയോ വലിയ്ക്കുകയോ  ചെയ്തിട്ടില്ല എന്നിട്ടും ....വണ്ടിയിറങ്ങുമ്പോള്‍ അജയന്‍ കാത്തു നിന്നിരുന്നു ...അവനോടൊപ്പം വലിയ ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ പരസ്പ്പരം ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.. ഞങ്ങള്‍ ചെല്ലുമ്പോള്‍ നൃപന്റെ മുറിയില്‍ ആരുമുണ്ടായിരുന്നില്ല .. വരാന്തയുടെ അങ്ങേ  കോണില്‍ കിടക്കുന്ന  ബെഞ്ചില്‍ ശുഷ്ക്കിച്ചുണങ്ങിയ ഒരു രൂപം അത് നൃപനായിരുന്നു...  തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയിരിക്കുന്നു അവന്റെ മുഖം ...എന്നെ തിരിച്ചറിഞ്ഞ അവന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ നനവുണ്ടായിരുന്നു  പിന്നെടെപ്പോഴോ അത് കണ്ണീരിന്റെ ഒരുറവയായി.. എനിക്കും സങ്കടം സഹിയ്ക്കാനായില്ല ..പൊട്ടിക്കരഞ്ഞുപോയി  ...അജയന്‍ അകലേയ്ക്ക്  മാറി നിന്നു ...മൌനം കനക്കുന്ന നിമിഷങ്ങളില്‍ ഞങ്ങള്‍ പരസ്പ്പരം നഷ്ട്ടപ്പെട്ടവരായി മാറി... നൃപന് ശബ്ധിക്കാനാകില്ല തുടരെ തുടരെ തൊണ്ടയില്‍ നടത്തിയ സര്‍ജെറികളും റേഡിയെഷനും അവന്റെ പഴയ മുഴങ്ങുന്ന ശബ്ദത്തെ ഇല്ലായ്മ  ചെയ്തിരിയ്ക്കുന്നു ...പരിശീലനക്കളരികളില്‍ അവന്‍ അവതരിപ്പിച്ചിരുന്ന ഒറ്റയാന്‍ കഥാപാത്രങ്ങള്‍ ഒന്നൊന്നായി എനിയ്ക്ക് ചുറ്റും വന്നു ചെവിപൊട്ടുമാറുച്ചതില്‍ ആര്‍ത്തട്ടഹസിച്ചു ....ഞാന്‍ തലകുനിച്ചിരുന്നു... ആരോ തൊട്ടു വിളിക്കുന്നു ..അജയന്‍...... നൃപന്‍  വിദൂരതയില്‍ മിഴികള്‍ നട്ടിരിയ്ക്കുന്നു ....ആശുപത്രിയ്ക്ക് പുറത്തെ മരച്ചുവട്ടില്‍ ഞങ്ങളിരുന്നു ..കുറേകാലം നൃപന്‍ എവിടെയായിരുന്നു എന്ന് അജയനും അറിവുണ്ടായിരുന്നില്ല .....ഒരാശുപത്രി വരാന്തയില്‍ വച്ച് വീണ്ടും നൃപനെ കണ്ടുമുട്ടുംബോഴെയ്ക്കും അവന്‍ അസുഖത്താല്‍ അവശനായിതുടങ്ങിയിരുന്നു .അന്ന് മുതല്‍ അജനയനാണ് അവനെ നോക്കുന്നത് അനാഥനായി ജീവിച്ചിരുന്ന നൃപന്റെ പൂര്വ്വകാലം ആര്‍ക്കുമറിയില്ല ...ഒരു സിനിമാ വാരികയില്‍  വന്ന നിന്റെ  ചിത്രം കണ്ടു തിരിച്ചറിഞ്ഞു  നൃപന്‍  കാണണമെന്ന് വാശിപിടിയ്ക്കുകയായിരുന്നു ... നമ്പര്‍ കണ്ടെത്താന്‍  കുറെ ബുദ്ധിമുട്ടി അജയന്‍ പറഞ്ഞുകൊണ്ടേയിരുന്നു ..അന്ന് മുഴുവന്‍ ഞങ്ങള്‍ നൃപനോപ്പം ചിലവഴിച്ചു..മനപ്പൂര്‍വ്വം ഞങ്ങള്‍ പഴയതൊന്നും ഒര്തെടുതില്ല ...പിറ്റേന്ന് യാത്രപറയുമ്പോള്‍ ഒരു ഫോട്ടോ എനിക്ക് താരാന്‍ നൃപന്‍ കയ്യില്‍ സൂക്ഷിച്ചിരുന്നു  വര്‍ഷങ്ങള്‍ക്കു മുന്‍പ് റൂമിലെ സുഹൃത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയ ഞങ്ങളോരുമിച്ചുള്ള ഒരു ചിത്രം ..എന്റെ കയ്യിലുമുണ്ടായിരുന്നു അതിന്റെ ഒരു കോപ്പി.പക്ഷെ വര്‍ഷങ്ങളുടെ ഇരുട്ടില്‍ അതെവിടെയോ നഷ്ട്ടപ്പെട്ടുപോയിരുന്നു ...കൈവിരലുകളില്‍ തെരുപ്പിടിപ്പിച്ചു എന്നെ യാത്രയാക്കുമ്പോള്‍ അവന്‍ പുഞ്ചിരിയ്ക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു ...... എന്റെ കയ്യില്‍ പിടിച്ചിരുന്ന അവന്റെ വിരലുകള്‍ക്കു  അപ്പോള്‍ വല്ലാത്ത തണുപ്പുണ്ടായിരുന്നു ..സാബുചായന്റെ കൈകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ മരണത്തിന്റെ അതെ തണുപ്പ് .. .

Friday, October 19, 2012

സീരിയലുകള്‍ ചെയ്തു തിരുവനന്തപുരത്ത് അരപ്പട്ടിണിയില്‍ ജീവിച്ചിരുന്ന കാലത്തെ ഒരു ചങ്ങാതിയെ ഈയിടെ കണ്ടുമുട്ടി ...ആളിപ്പോ സിനിമയില്‍ തിരക്കുള്ള പ്രോടക്ഷന്‍ എക്സിക്ക്യുട്ടിവാണ്...എങ്കിലും അരിസ്ടോ ജങ്ങ്ഷനിലെ പഴയ ചായക്കടയുടെ മുന്നില്‍ കണ്ടുമുട്ടുമ്പോള്‍ "തനി" സിനിമാക്കാരന്റെ അഹംഭാവം കാണിച്ചില്ല ...ഓര്‍മ്മകള്‍ സ്വാദു നിറച്ച ചായയ്ക്കൊപ്പം ഞങ്ങള്‍ അവന്റെ വളര്‍ച്ചയുടെ വഴികള്‍ നടന്നു തീര്‍ത്തു.. ഒടുവില്‍ അവന്
റെ ചോദ്യം നീയിപ്പോള്‍ എന്ത് ചെയ്യുന്നു എന്തേ ഇവിടം വിട്ടു പോയത് ...നിന്റെ ജൂനിയര്‍ ആയി വന്ന പലരും ഇന്നു സിനിമയിലും സീരിയലിലും തിരക്കുള്ള ക്യാമറമാന്‍ മാരാണ് ...ഞാന്‍ മറുപടി പറഞ്ഞില്ല അവനു വന്നുകൊണ്ടിരുന്ന ഫോണ്‍ കാളുകള്‍ക്കിടയില്‍ അവന്‍ എന്റെ മറുപടിയ്ക്ക് വേണ്ടി തിരഞ്ഞതുമില്ല ....പലരോടും പലതരത്തിലുള്ള നയം നിറച്ച അവന്റെ മറുപടികള്‍.. എനിക്കതിശയം തോന്നിയില്ല ...അവന്‍ പണ്ടും ഇങ്ങനെയായിരുന്നു...പെട്ടെന്ന് വന്നൊരു ഫോണ്‍കോളിന് അവന്റെ ബഹുമാനം നിറച്ച സര്‍ വിളികള്‍..സംസാരം നീണ്ടു പോയപ്പോള്‍ ഒരു സിഗരറ്റിനു തീ കൊളുത്തി ഞാന്‍ അല്‍പ്പം മാറി നിന്നു ...ഡേയ് ഞാന്‍ പോകുന്നു എനിക്കല്‍പ്പം തിരക്കുണ്ട്‌ സംവിധായകന്‍ പ്രസാദ് സാറിനും ഫാമിലിയ്ക്കും ദിലീപിന്റെ സിനിമ കാണാന്‍ ൫ ടിക്കറ്റ്‌ എടുത്തു വീട്ടിലെത്തിയ്ക്കണം..സാറിന്റെ പടം അടുത്തമാസം ഷൂട്ട്‌ തുടങ്ങാനുള്ളതാ സോപ്പിട്ടു നിന്നില്ലെങ്കില്‍ വര്‍ക്ക്‌ വേറെ ആണ്‍പിള്ളേര്‍ കൊണ്ടുപോകും .നീ ഇനി എപ്പോഴാ ട്രിവാന്ട്രം വരിക ..? ..സാധ്യത കുറവാണ് ..നിന്റെ വഴികളില്‍ എന്നെ കാണാന്‍...മുന്‍പേ നീ എന്നോട് ചോദിച്ചില്ലേ നീയെന്തു കൊണ്ട് സിനിമയില്‍ ആരുമായില്ലെന്നു ...ഇതുപോലെ പലതും ചെയ്തു "ആരെങ്കിലുമാകാന്‍" മനസ്സ് സമ്മതിയ്ക്കാഞ്ഞത് കൊണ്ടാണ് ....ഞാന്‍ യാത്രപറഞ്ഞു നടന്നു ...

എവിടെയാണ് ആ പഴയ സ്വരങ്ങള്‍ ...

..ഏറെ കാലത്തിനു ശേഷമാണ് ഞാന്‍ ഇവിടെ പുനലുരിന്റെ ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത് ..നാടിന്റെ ഗൃഹാതുരത്വം മനസ്സില്‍ പേറുന്ന എന്‍റെ നല്ല ചങ്ങാതിമാര്‍ പതിവ് പോലെ വളരെവേഗം പ്രതികരിച്ചു തുടങ്ങി കമെന്റുകള്‍ വായിക്കുന്ന കൂട്ടത്തില്‍ ഒരിടത്ത് എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു..എന്‍റെ സഹപാഠിയായിരുന്ന സ്വപ്നയുടെതയിരുന്നു ആ കമെന്റ് ഹൃദയം മുറിയുന്ന ചില വാക്കുകള്‍ ...അത് വായിച്ചു തീരുന്നതിനു മുന്‍പ് തന്നെ എന്‍റെ ഫോണിലേക്ക് സ്വപ്നയുടെ വിളിയെത്തി ...അങ്ങേത്തലക്കല്‍ സ്വപ്ന കരയുകയായിരുന്നു...ഏറെ കാലം മുന്‍പേ വിവാഹത്തോടെ, നാടിന്റെ സ്പന്ധനങ്ങളില്‍ നിന്നു നഗരത്തിന്റെ ഇരംബങ്ങളിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടെ എന്‍റെ പ്രിയ കൂട്ടുകാരി ...ഇപ്പോള്‍ ഈ ചിത്രങ്ങള്‍ ഓര്‍മ്മകളുടെ നൊമ്പരങ്ങള്‍ കൊണ്ട് അവളുടെ കണ്ണുകളെ നനയിച്ചിരിക്കുന്നു... സ്കൂള്‍ ജീവിതകാലം മുഴുവന്‍ നടന്നു പോയ പാലവും മനസിലെ പച്ചപ്പയ കല്ലടയാറുമൊക്കെ അവളെ പഴയ ഓര്‍മ്മകളിലേക്ക് മടക്ക യാത്ര നടത്താന്‍ പ്രേരിപ്പിച്ചു ...ഓര്‍മ്മകള്‍ ഒരു തിരത്തള്ളലായി ഒഴുകിയെത്തി ..അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു...ദൈന്യം നിറഞ്ഞ പഴയ പുസ്തകസഞ്ചിയുമായി എന്‍റെ മനസും അവളുടെ ഓര്‍മ്മകള്‍ക്കൊപ്പം യാത്ര ചെയ്തു .. ബോയ്സ് ഹൈസ്കൂളിലെ പഴയ വാകമാരചോട്ടിലെ പടികള്‍ ഞങ്ങള്‍ ഒരുമിച്ചു കയറി ...സഹപാഠികളെ പലരെയും ഓര്‍മ്മിച്ചെടുത്തു ..പലരും ഇന്നു എവിടെയാണെന്നറിയില്ല ..മങ്ങിമറഞ്ഞു പോകുന്ന ഓര്‍മ്മചിത്രങ്ങളായി ചില മുഖങ്ങള്‍...സത്യന്‍ ,ഹരി ,ലിജോ ..പിന്നെയും ഒരുപാടുപേര്‍ ...അവള്‍ എനികൊരുപാട് നന്ദി പറഞ്ഞു അവളുടെ ഓര്‍മ്മകളെ തിരികെ കൊടുത്തതിനു ...അവളുടെ വാക്കുകള്‍ ഇടയിലെപ്പോഴോ നിലച്ചിരിക്കുന്നു ...പക്ഷെ ഞാനിപ്പോഴും ഈ സ്കൂള്‍ വരാന്തയില്‍ നില്‍ക്കുകയാണ് ..എന്‍റെ ഓര്‍മ്മകളില്‍ മരിക്കാത്ത, പിന്നീടൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത എന്‍റെ പഴയ ചങ്ങാതിമാരുടെ സ്വരങ്ങള്‍ തിരയുകയാണ് ഞാനിവിടെ ....

Saturday, October 13, 2012

നന്നായി കവിതയെഴുതുമായിരുന്നു അനുചേച്ചി ...കോളേജ് മാഗസിനിലും ആനുകാലികങ്ങളിലും  അനുച്ചേച്ചിയുടെ പ്രണയം നിറച്ച  കവിതകള്‍ അച്ചടിച്ച്‌ വന്നിരുന്നു തൊണ്ണൂറുകളില്‍...പിന്നീട് കല്യാണ ശേഷം ബോംബെ യിലേക്ക് ഒരു പറിച്ചു നടീല്‍...ബോംബെ പോലൊരു മഹാനഗരത്തിന്റെ ശ്വാസം മുട്ടിയ്ക്കുന്ന തിരക്കുകള്‍ക്കിടയില്‍ കുടുംബം കെട്ടിപ്പെടുക്കാനുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ അതുവരെ നെഞ്ചോടു  ചേര്‍ത്ത് വച്ചിരുന്ന നാട്ടിന്‍പുറത്തെ നന്മയുടെ കണങ്ങള്‍ പലതും തന്നില്‍ നിന്ന് ഒഴിഞ്ഞു പോകുന്നത് അനുചേച്ചി വേദനയോടെ കണ്ടു നിന്നു  ...ഒപ്പം ജീവശ്വാസമായിരുന്ന, മനസിലെ  കവിതയുടെ ഉറവ വറ്റിയോഴിയുന്നതും...ബിസിനെസ്സുകാരനായ, പണത്തെ മാത്രം സ്നേഹിയ്ക്കുന്ന ഭര്‍ത്താവിനും നഗര ജീവിതത്തിന്റെ പളപളപ്പുകളെ മാത്രം പ്രണയിക്കുന്ന ഹിന്ദി പറയാന്‍ ഇഷ്ട്ടപ്പെടുന്ന മക്കളും ..ജീവിത വേഗങ്ങളുടെ ഇരംബങ്ങളും..അനുച്ചേച്ചിയുടെ കവിഹൃദയത്തെ കാണാതെ പോയി ...വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എന്റെ ചില ചെറിയ എഴുത്തുകള്‍ {?} വായിക്കുന്നതിലൂടെയാണ് ഞാനും അനുചേച്ചിയും പരിചയപ്പെടുന്നത് ...കുറെ സംസാരിച്ചു കഴിഞ്ഞപ്പോള്‍  ചേച്ചിയുടെ മനസ്സിലെ എഴുത്തിനോടുള്ള, ഇന്നും കെട്ടുപോകാത്ത പ്രണയം ഞാന്‍ തിരിച്ചറിഞ്ഞു ...വീണ്ടും എഴുതി തുടങ്ങാന്‍ ഞാനനാണ് ചേച്ചിയെ നിര്‍ബന്ധിച്ചത് ബ്ലോഗ്‌ എഴുതി തുടങ്ങിയ അവര്‍ വളരെ പെട്ടെന്നാണ് എഴുത്തിലേയ്ക്കു സജീവമായത് ...എഴുതിയത് ചിലത് എനിക്കയച്ചു തന്നതില്‍ മനോഹരമായൊന്നു ഞാന്‍ ഒരു ആഴ്ചപ്പതിപ്പിന് അയച്ചു കൊടുത്തു .എന്റെ സുഹൃത്തായ സബ് എഡിറ്റര്‍ അത് വളരെ മനോഹരമായി ലെ ഔട്ട്‌ ചെയ്തു അര പേജില്‍ ചേച്ചിയുടെ ചെറിയ പടം ഉള്‍പ്പടെ പ്രസിദ്ധീകരിച്ചു ....ഞാനയച്ചു കൊടുത്ത കോപ്പി ..കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ കാലത്തിനു ശേഷം അവര്‍ സന്തോഷം കൊണ്ട് മതി മറന്നു...അര മണിക്കൂറോളം എന്നോട് ഫോണില്‍ സന്തോഷമറിയിച്ച അവര്‍ എനിക്കൊരുപ്പാട് നന്ദിയും കടപ്പാടും പറഞ്ഞു...ഞാന്‍ അവരെ തിരുത്തി ..അവരുടെ എഴുത്തിലെ മികവു കൊണ്ടാണ് അത് ഇത്ര മനോഹരമായി വന്നത് ..ഞാന്‍ ഇതിനിടയിലെ വെറുമൊരു നിമിത്തം മാത്രം ..ധൈര്യമായി എഴുത്ത് തുടരാനും ഞാന്‍ പറഞ്ഞു .....പിന്നെ ചില ദിവസങ്ങള്‍ അവരെ ഓണ്‍ലൈനില്‍ കണ്ടില്ല വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുമുണ്ടായിരുന്നില്ല ...എന്റെ തിരക്കുകളില്‍ മുഴുകി ഞാനും ....ഇന്നു ചേച്ചിയുടെ സങ്കടം നറഞ്ഞ  ഒരു മെസേജു  വന്നു ...ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നു ..കവിത അച്ചടിച്ച്‌ വന്ന വീക്കിലി ആശങ്കയോടെ ആണ് അവര്‍ ഭര്‍ത്താവിനെ കാണിച്ചത് ...പ്രതികരണം ഭീകരമായിരുന്നു ..കവിതയിലെ   തെളിഞ്ഞ പ്രണയത്തിന്റെ വരികള്‍ അയാളെ പ്രകോപിതനാക്കി.. വീക്കിലി വലിച്ചു കീറിയത് ചോദ്യം ചെയ്തതിനു മക്കള്‍ക്ക്‌ മുന്നില്‍ വച്ച് കൊടിയ മര്ധനവും സഹിയ്ക്കേണ്ടി വന്നു  ..പണ്ടൊരിയ്ക്കല്‍ ഒത്തിരി കാശ് സംബാധിക്കാന്‍ അയാള്‍ പറഞ്ഞ മാര്‍ക്കെറ്റിംഗ്  ജോലി അവര്‍ വേണ്ടെന്നു പറഞ്ഞതിന്റെ  പ്രതികാരമായിരുന്നു അത് ...നിസന്ഗരായ  മക്കള്‍ ടിവിയിലെയ്ക്ക് മിഴിയൂന്നി ഇതൊന്നും കാണാതെയിരുന്നു  .മര്ധനങ്ങല്‍ക്കൊടുവില്‍ ഇനിയോരിയ്ക്കലും എഴുതിപ്പോകരുതെന്ന ഉഗ്ര ശാസനയും കംബ്യൂട്ടെറില്‍ എഴുതി സൂക്ഷിചിരുന്നതെല്ലാം നിര്‍ബന്ധിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചു  ....ഫോണിന്റെ അങ്ങേതലയ്ക്കലെ തേങ്ങലുകള്‍ എപ്പോഴോ മുറിഞ്ഞു പോയി ..എന്തുപറഞ്ഞാണ് ഞാന്‍ അവരെ ആശ്വസിപ്പിയ്ക്കുക ..കൂടെ ജീവിയ്ക്കുന്നത് ഒരു  മനുഷ്യ ജീവിയാണെന്നും അവര്‍ക്കും ഒരു മനസുണ്ടെന്നും തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം മൃഗങ്ങളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്നു  ഇതുപോലെ എത്രയോ തെങ്ങലുകള്‍....